Wednesday, April 16, 2008

തിരുവനന്തപുരത്തുകാരൊക്കെ ഉറങ്ങിപ്പോയൊ?



ശ്രീപത്മനാഭനെ ഒരിക്കലെങ്കിലും വണങ്ങാത്ത അനന്തപുരിക്കാരുണ്ടാവുമെന്നു തോന്നുന്നില്ല.
ഐശ്വര്യത്തിന്റെയും പ്രതാപത്തിന്റെയും തലയെടുപ്പോടെ തിരുവനന്തപുരം നഗരിയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം
തിരുവിതാം കൂര്‍ രാജകുടുംബത്തിന്റെ നേരിട്ടുള്ള ഭരണത്തിലായിരുന്നു ഇതുവരെയും ഇപ്പോഴും.. ഇനി അതു സര്‍ക്കാരിലേയ്ക്ക്
“കണ്ടുകെട്ടാന്‍ “ നിയമകാര്യ സെക്രട്ടറി ശുപാര്‍ശ ചെയ്തതായി ഇന്നലെ വാര്‍ത്ത കണ്ടു..
ഒരു തിരുവനന്തപുരത്തു കാരന്‍ എന്നതിലുപരി ഹൈന്ദവവിശ്വാസങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍ ഇതു ഉള്‍ക്കൊള്ളാന്‍ എന്റെ മനസ്സനുവദിക്കുന്നില്ല. കാരണം ഇപ്പോഴത്തെ ഇടതു സര്‍ക്കാരിന്റെ ആരാധനാലയങ്ങളോടുള്ള പല നടപടികളും അത്തരത്തിലായതുകൊണ്ട് തന്നെ.

ക്ഷേത്രത്തിനകത്ത് (വിഗ്രഹത്തിലുള്‍പ്പെടെ) അനേകം തോല സ്വര്‍ണ്ണത്തിന്റെ ശേഖരം ഉണ്ടെന്ന് മതിലകം രേഖകളില്‍ നിന്നും മനസ്സിലാക്കിയ അന്നു മുതല്‍ തുടങ്ങിയതാണ്‍ സര്‍ക്കാരിന്റെ ചൊറിച്ചില്‍.. ഭംഗിയായി നടന്നു പോരുന്ന ആരാധനാലയങ്ങളെ മനപ്പൂര്‍വ്വം തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ഗൂഡ ശ്രമമായി മാത്രമെ ഇതിനെയും കാണാനാവൂ..

രാജഭരണം അവസാനിച്ചശേഷം തിരുവിതാംകൂര്‍ രാജകുടുംബത്തിലേയ്ക്കുള്ള പ്രിവിപഴ്സ് നിര്‍ത്തലാക്കി കൊണ്ടുള്ള കമ്മ്യൂണിസ്റ്റ്
സര്‍ക്കാരിന്റെ ഉത്തരവ് പഴയ തലമുറയില്‍ പെട്ടവര്‍ ഓര്‍ക്കുന്നുണ്ടാകും.. രാജ ഭരണത്തെ അളവറ്റ് സ്നേഹിച്ച ജനതയ്ക്ക് അന്ന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ നടപടി.. ഇപ്പോഴിതാ കൊട്ടാരത്തിലെ അധികാരത്തില്‍ നിന്നും ക്ഷേത്രം പിടിച്ചു പറിയ്ക്കാന്‍ പോകുന്നു.. ഇനി അവിടെ ആരാധനയൊന്നും വേണ്ട നഗരിയില്‍ ഇത്രേം സ്ഥലം എന്തിനാ വെറുതെ കളയണേ അവിടെ ഷോപ്പിം മാലുകള്‍ പണിയാം എന്നൊക്കെ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അനന്തപുരിക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കണോ?.

ഈ കഴിഞ്ഞ ദിവസം വായിച്ചു ശബരിമലയില്‍ തിരക്കു കാരണം രണ്ട് പൂജകള്‍ വേണ്ടാന്നു വച്ചൂന്ന്.... ഇങ്ങിനെയൊരു സംഭവം ഇതുവരെ കേട്ടിട്ടുപോലുമില്ലാത്തതാ‍ണ്. ഈ കണക്കിന് പദ്മനാഭസ്വാമിക്ഷേത്രവും “പിടിച്ചെടുത്തിട്ട്” അവിടെയ്ക്ക് രജകുടുംബത്തില്‍ നിന്നും ഇപ്പോള്‍ നല്‍കുന്ന മാസപ്പടി പാര്‍ട് ടി ഫണ്ടിലേക്ക് അടയ്ക്കാന്‍ ഉത്തരവിട്ടാലും അതിശയിക്കാനില്ല!..കൂടാതെ ആറു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അന്‍പത്തിയാറു നാള്‍ നീണ്ടു നില്‍ക്കുന്ന “മുറജപം” എന്ന ചടങ്ങും ഖജനാവില്‍ കാശില്ലാത്തതു കൊണ്ട് വേണ്ടാന്നും വയ്ക്കും...

സര്‍ക്കാരിന്റെ ഈ നടപടിയില്‍ പ്രതിഷേധിക്കുവാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവുമോ?.